ജാതിയുടെയോ മതത്തിന്റെയോ പിന്‍ബലത്തിലല്ല അമ്മ പ്രസ്ഥാനം പടുത്തുയര്‍ത്തിയത്

Posted: മാര്‍ച്ച് 3, 2014 in malayalam

സ്‌നേഹത്തിന്റെ സന്ദേശം കൊടുത്താണ് മനുഷ്യരുടെ മനസ്സില്‍ അമ്മ ഇടം പിടിച്ചത്. അതുകൊണ്ടുതന്നെ തത്പരകക്ഷികളുടെ കുപ്രചരണംകൊണ്ട് അത് തകരുകയില്ലെന്ന് ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. ജി.മാധവന്‍ നായര്‍. അമൃതാനന്ദമയി മഠത്തിനെതിരെയുള്ള ആസൂത്രിത കുപ്രചരണങ്ങള്‍ക്കെതിരെ അമ്മയുടെ ഭക്തരുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ നടന്ന ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ജാതിയുടെയോ മതത്തിന്റെയോ പിന്‍ബലത്തിലല്ല അമ്മ ഈ പ്രസ്ഥാനം പടുത്തുയര്‍ത്തിയത്. സനാതനധര്‍മത്തില്‍ അടിയുറച്ചാണ് അമ്മ മുന്നോട്ടുപോകുന്നത്. അതൊരു മതമല്ല. ഹിന്ദുമതമൊക്കെ വരുന്നതിനുമുമ്പുതന്നെ നമുക്ക് ഇവിടെ മഹത്തായ മാനുഷികകൂട്ടായ്മ വേദകാലഘട്ടത്തില്‍ തന്നെ ഉണ്ടായിരുന്നെന്നും മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാക്കി മാറ്റാന്‍ ഒരു നിര്‍മ്മലമായ ഹൃദയമുണ്ടാക്കിക്കൊടുക്കാന്‍ ഇവിടെ ശാന്തിയും സമാധാനവും ഉണ്ടാക്കാന്‍ വേണ്ടിയാണ് അമ്മ അക്ഷീണം പ്രവര്‍ത്തിക്കുന്നത്.

അമ്മയുടെ പ്രശസ്തി അകാശത്തോളം ഉയര്‍ന്നുപോകുമ്പോള്‍ പലര്‍ക്കും അസൂയതോന്നും. അതാണ് ഈ അപവാദപ്രചാരണങ്ങളുടെ പിന്നിലെന്ന് ചടങ്ങില്‍ ഐക്യദാര്‍ഢ്യപ്രസംഗം നടത്തിയ ജസ്റ്റിസ് ഡി.ശ്രീദേവി പറഞ്ഞു.

വിമര്‍ശനങ്ങളാകാം, പക്ഷേ അപകീര്‍ത്തിപ്പെടുത്തുന്ന, അപഹാസ്യരാക്കുന്ന, പരിഹസിക്കുന്ന പുസ്തകങ്ങള്‍ അരുതാത്തതാണ്. അമ്മ ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന വ്യക്തിയാണ്. അമ്മയെ താഴെനിന്ന് കുറെപേര്‍ ഒന്നിച്ച് കല്ലെറിഞ്ഞാല്‍ അത് ആകാശത്ത് കൊള്ളില്ല. ആ കല്ല് തിരിച്ച് വന്നുവീഴുന്നത് ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിലായിരിക്കും. അത് തടയാന്‍ നമുക്ക് കഴിയണം. ജാതിമതവേര്‍തിരിവില്ലാതെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സേവനംചെയ്യുന്ന ഈശ്വരതുല്യയായ, ഗുരുതുല്യയായ അമ്മയെ ബോധപൂര്‍വം കരിവാരിതേയ്ക്കുക, അതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകണമെന്ന് ചടങ്ങില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഒരു അഭിപ്രായം ഇടൂ